ആറന്മുള: പാർഥ സാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ള സദ്യ, വള്ളംകളി, അഷ്ടമിരോഹിണി സദ്യ തുടങ്ങിയ ആഘോഷങ്ങൾക്ക് മുന്നോടിയായി സ്ഥലം പരിശോധിച്ച് അപകടമേഖല വിലയിരുത്തുന്നതിനായി എൻഡിആർഎഫ് ടീം ആറന്മുളയിൽ എത്തി.
സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള നദിയിലെ പ്രധാന അപകടമേഖലകൾ സുരക്ഷയുടെ ഭാഗമായി പരിശോധിച്ചു. തിരുവല്ല തഹസിൽദാർ ജോബിൻ കെ ജോർജ്, ടീം കമാൻഡൻറ്എസ് പി യാദവ്, ഫോർത്ത് ബെറ്റാലിയൻ ആരക്കോണം, 32 പേർ അടങ്ങുന്ന എൻ ഡി ആർ എഫ് ടീം പരിശോധനയിൽ പങ്കെടുത്തു.
ലൈഫ് ബോയ് അഞ്ച് പേർ വീതം എല്ലാ പള്ളിയോടത്തിലും ഉണ്ടായിരിക്കണം എന്ന് സംഘം നിർദ്ദേശിച്ചു. ജൂലൈ 19 ന് വള്ളസദ്യ ഉദ്ഘാടന ദിവസവും അതിനുപുറമേ ഓഗസ്റ്റ് ഒന്നു മുതൽ 30 വരെ വള്ളസദ്യകളുടെ എണ്ണം ദിവസേന പത്തിൽ കൂടുതലുള്ളതിനാൽ എൻഡിആർഎഫ് ടീം ഈ ദിവസങ്ങളിലും എത്തുമെന്ന് റെസ്ക്യൂ കമ്മിറ്റി കൺവീനർ ശശികുമാർ കുറുപ്പ് അറിയിച്ചു.
നിലവിൽ പമ്പയിലെ ജലവിതാനം സുരക്ഷിതമാണ്. വെള്ളം കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ അപകടസാധ്യത കൂടും. സ്ക്യൂബ ടീം നദിയിലെ ആഴം പരിശോധിച്ചു. വള്ളസദ്യയ്ക്ക് എത്തുന്ന എല്ലാ പള്ളിയോടങ്ങൾക്കും തുഴച്ചിൽകാർക്കും സുരക്ഷ ഉറപ്പുവരുത്തുമെന്ന് പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു.





