കൊച്ചി : ഗുരുവായൂർ ദേവസ്വത്തിന്റെ ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് ഹൈക്കോടതി .ഓഡിറ്റ് വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിമർശനം.ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു.
ഓൺലൈൻ വഴിപാടുകൾ, പിഒഎസ് മെഷീനുകൾ, ക്യൂആർ കോഡ് വഴിയുള്ള പേയ്‌മെന്റുകൾ എന്നിവയിലൂടെ ലഭിക്കുന്ന തുകയുടെ കൃത്യമായ അക്കൗണ്ടിങ് ഉറപ്പാക്കുന്ന സംവിധാനം നിലവിലില്ല. 43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക പരിശോധന നടത്തിയിട്ടില്ല.ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണം, വെള്ളിപ്പാത്രങ്ങൾ, കുങ്കുമം തുടങ്ങിയവയുടെ കണക്കുകൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റർ കണ്ടെത്തി.
സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു.ഓഡിറ്റ് വിഭാഗത്തിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നാളെ നേരിട്ട് ഹാജരായി ഇതുവരെയുള്ള കണ്ടെത്തലുകള്‍ അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.





