പത്തനംതിട്ട: ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുവെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കോഴഞ്ചേരി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥിതി നിയന്ത്രണ വിധേയമാണ്. പോലീസ്, ഫയർഫോഴ്സ്, റവന്യൂ, കൃഷി, ഇറിഗേഷൻ തുടങ്ങി എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
പല സ്ഥലങ്ങളിലും വെള്ളം ഒഴുകി വരുന്നതിന്റെ പ്രശ്നമുണ്ട്. അത് ഒഴുക്കി കളയാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. തണ്ണീർമുക്കം മടയും തോട്ടപ്പള്ളി സ്പിൽവേ തുറന്നു കടലിലേക്ക് കൂടുതൽ വെള്ളം ഒഴുക്കുന്നതിന് നടപടി സ്വീകരിച്ചു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ വലിയ തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടായില്ല.
പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ നിന്ന് ഒഴുകി വരുന്ന വെള്ളത്തിനനുസരിച്ച് അത് കടത്തിവിടാനുള്ള നടപടി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഏതു സാഹചര്യത്തെയും നേരിടുന്നതിന് സർക്കാർ സജ്ജമാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി യോഗം ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു.
ക്യാമ്പിലുള്ളവർക്ക് 10,000 രൂപ, പുനർഗേഹം പദ്ധതിയിൽ 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വീട് പൂർണമായി നഷ്ടപ്പെട്ടവർക്കുള്ള തുക നാല് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി. എംഎൽഎമാരുടെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് പത്തനംതിട്ടയിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്, അബിൻ വർക്കി എംഎൽഎ, ജില്ല കലക്ടർ എ നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു





