കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പന്തളം തെക്കേക്കര വളത്തുകാട് വടക്കേക്കര വീട്ടിൽ രവീന്ദ്രനെ ( 67) ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി.മഞ്ജിത്ത് ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി ആറര വർഷം കഠിന തടവിനും 65,000 രൂപ പിഴയും വിധിച്ചത്.
2025 ജൂലൈ 10 ന് വൈകിട്ട് 5 ന് ആയിരുന്നു ഇയാൾ പതിമൂന്നുകാരിയായ പെൺകുട്ടിയെ ആക്രമിച്ചത്. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഇയാൾ അടുക്കള വാതിലൂടെ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. അന്നത്തെ കൊടുമൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന വിനോദ് പി ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും , അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും തെളിവിനായി 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിന്റെ വിചാരണയിൽ പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്കൂട്ടർ അഡ്വ. സ്മിത ജോൺ പി ഹാജരായി. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും




