പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കാർഷിക മേഖലയിൽ വൻ നാശനഷ്ടം. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്കാണ് ഏറെ നഷ്‌ടം സംഭവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിൽ ഇതുവരെ 12 കോടി രൂപയുടെ നാശനഷ്ടം കാർഷിക മേഖലയിൽ ഉണ്ടായതായാണ് കൃഷി വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ.
ജൂലൈ 31 മുതൽ ഓഗസ്റ്റ് 8 വരെയുള്ള കാലവർഷക്കെടുതിയിൽ സംഭവിച്ച നഷ്‌ടങ്ങളുടെ കണക്കാണിത്. ജില്ലയിൽ 53 കൃഷി ഭവനുകളുടെ പരിധിയിലെ കർഷകർക്കാണ് നഷ്‌ടം സംഭവിച്ചിരിക്കുന്നത്. ഇതുവരെ ആകെ 425 ഹെക്ടറിൽ കൃഷിനാശം ഉണ്ടായി. 6294 കർഷകർകരുടെ വിളകൾ വെള്ളം കയറി നശിച്ചു.
റാന്നി, കോന്നി, ആറന്മുള, തിരുവല്ല, പന്തളം, ഇരവിപേരൂർ, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് കർഷകർക്ക് കൂടുതൽ വിളനാശം ഉണ്ടായത്. കാർഷിക വിളകൾക്കുള്ള നാശനഷ്‌ടങ്ങളും കർഷകർക്ക് സംഭവിച്ച സാമ്പത്തിക നഷ്ടങ്ങളും സംബന്ധിച്ച് ജില്ലാ പ്രാൻസിപ്പൽ കൃഷി ഓഫിസർ ജില്ലാ കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി.
വാഴ, റബർ, കിഴങ്ങ് വർഗങ്ങൾ, കപ്പ, തെങ്ങ്, കുരുമുളക്, ഇഞ്ചി, വെറ്റില , കവുങ്ങ്, കരിമ്പ് , ചക്ക എന്നീ പ്രധാന വിളകളാണ് ഏറ്റവും കൂടുതൽ നശിച്ചത്. പന്തളം ഫാമിൽ വെള്ളം കയറി 5 എച്ച്പി മോട്ടർ, 5 ഏക്കറിലെ കരിമ്പ് കൃഷി, പതിനായിരത്തോളം പാകിയ വിത്ത് തേങ്ങകൾ, 6750 ടിഷ്യൂ കൾച്ചർ വാഴ തൈകൾ, 34500 പച്ചക്കറി തൈകൾ എന്നിവയും നശിച്ചു.
പുല്ലാട് പ്രവർത്തിക്കുന്ന സ്‌റ്റേറ്റ് സീഡ് ഫാമിൽ 300 കുരുമുളക് വള്ളികൾ, 01. ഹെക്ടറിലെ ചെണ്ടുമല്ലി , ഉദ്യാന സസ്യങ്ങൾ, 0.2 ഹെക്ടറിലെ കിഴങ്ങ് വിളകൾ, 0.6 ഹെക്ടറിലെ വാഴ, 0.4 ഹെക്ടറിലെ പച്ചക്കറി കൃഷി, 3.2 ഹെക്ടറിൽ ഉള്ള നെൽകൃഷി എന്നിവയും വെള്ളം കയറി അഴുകിയതായി ഫാം ഓഫിസർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
തിരുവല്ല ബ്ലോക്ക് പരിധിയിലെ വിവിധ പാടശേഖരങ്ങളിലായി ഒരു മോട്ടർഷെഡ്, 26 എസ് വി എ എഫ് , 22 പെട്ടിപറ മോട്ടർ, ഒരു പമ്പ് സെറ്റ്, മീറ്റർ ബോർഡ് – 1, പെട്ടിപ്പറ-2 എന്നിവയും വെള്ളം കയറി നശിച്ചവയിൽപ്പെടും.





