ന്യൂഡൽഹി: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക് കടക്കുന്നു. പണപ്പെരുപ്പം വർദ്ധിക്കുന്നതിനിടയിൽ, പാകിസ്ഥാൻ സർക്കാർ വീണ്ടും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചു.
ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, പെട്രോളിന്റെ വില ഇപ്പോൾ ലിറ്ററിന് 399.86 പാകിസ്ഥാൻ രൂപയിലും ഡീസൽ ലിറ്ററിന് 399.58 രൂപയിലും എത്തിയിരിക്കുന്നു. ഇതോടെ രാജ്യത്തെ ഇന്ധനവില 400 രൂപയ്ക്ക് അടുത്തെത്തിയിരിക്കുകയാണ്.
പെട്രോൾ ലിറ്ററിന് 6.51 രൂപയാണ് പാക് സർക്കാർ വർധിപ്പിച്ചത്. എന്നാൽ ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 19.39 രൂപയുടെ വർധനവാണ് വരുത്തിയത്. ഡീസൽ വിലയിലുണ്ടായ ഈ വൻ വർദ്ധനവ് ഗതാഗത, വ്യവസായ മേഖലകളെ നേരിട്ട് ബാധിക്കുമെന്നും ഇത് കൂടുതൽ വിലക്കയറ്റത്തിന് കാരണമാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവുമാണ് പാകിസ്ഥാനിലെ ഇന്ധനവില ഉയരാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.





