ബംഗളൂരു: കർണാടകയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്‌ടറും മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പരിശോധനയ്‌ക്കായി കോഴിക്കോട് നിന്നും വിദഗ്ധസംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. ജില്ലാഭരണകകൂടത്തിലെ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്.
ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷും കണ്ടക്‌ടറായ കോഴിക്കോട് കോവൂർ സ്വദേശി എൻ എം അരുണും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ബെംഗളൂരു കെഎസ്ആർടിസി അപകടം ടിക്കറ്റ് മെഷീന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മെഷീൻ പരിശോധിച്ചാൽ മാത്രമേ യാത്രക്കാരുടെ കൃത്യമായ എണ്ണം ലഭിക്കുകയുള്ളൂ. കണ്ടക്ടറും ഡ്രൈവറും പരിചയസമ്പന്നരായ വ്യക്തികളാണെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് ഡിപ്പോയിലെ ATC 129 നമ്പർ ബസാണ് റോഡരികിലെ കൂറ്റൻ ദിശാസൂചിക ബോർഡിന്റെ തൂണിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞത്. അതേസമയം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി കാരണം ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിക്കാത്തതാണ് അപകടകാരണമെന്ന ആരോപണം ഉയരുന്നത്. തുടർച്ചയായ സർവീസുകൾ മൂലം ഡ്രൈവർക്കുണ്ടായ കടുത്ത ക്ഷീണവും ഉറക്കവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.





