തൃശ്ശൂർ : മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ് ടു വിദ്യാർഥിക്കു തലയ്ക്കു ഗുരുതര പരുക്ക്. പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ വിദ്യാർഥിയായ ഫായിസ് അബ്ദുൽ ജലാലിനെ (18) ഗുരുതര പരിക്കുകളോടെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ മാസം മൂന്നിന് വൈകിട്ട് നാഗപ്പൂരിലെ ചന്ദ്രപൂരിൽ നടന്ന മത്സരത്തിനിടെയാണ് പരിക്കേറ്റത്.മത്സരത്തിനിടെ എതിരാളി ഫായിസിന്റെ അടിവയറ്റിൽ ചവിട്ടി.എന്നാൽ ആദ്യ ഫൗളിന് ശേഷം റഫറി ഇടപെട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.മത്സരം നിർത്തി റിങ്ങിൽ നിന്നു പിന്മാറിയ ഫായിസിന്റെ മുഖത്തിനു നേരെ എതിരാളി ശക്തമായി തൊഴിച്ചു.തലയ്‌ക്കേറ്റ ശക്തമായ പ്രഹരത്തിൽ തലച്ചോറിലെ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിദഗ്ദ്ധചികിത്സയ്ക്കായി ഞായറാഴ്ച രാത്രി ഒമ്പതിന് എയർ ആംബുലൻസിലാണ് ഫൈസിനെ കൊച്ചിയിലെത്തിച്ചത്.
റഫറിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കും നിരുത്തരവാദ സമീപനത്തിനുമെതിരെ റഫറിക്കെതിരെയും എതിരാളിക്കെതിരെയും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയർമാനും റീജനൽ ഓഫിസർക്കും പരാതി നൽകി.





