പാറ്റ്ന : ബിഹാറിലെ പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു.ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ആരാധനയ്ക്കായി വൻതോതിൽ ഭക്തർ ഒത്തുകൂടിയതാണ് ദുരന്തത്തിന് കാരണമായത്.
രാവിലെ 6.30നും 6:45നും ഇടയിൽ ക്ഷേത്രത്തിന് അടുത്തുള്ള അശോക് ധാം റെയിൽവേ സ്റ്റേഷനിൽ എത്തിയ രണ്ട് ട്രെയിനുകളിൽ ആയിരക്കണക്കിനു ഭക്തർ എത്തി.ഇതോടെ ക്ഷേത്രപരിസരത്തെ ജനക്കൂട്ടം അനിയന്ത്രിതമായി വർദ്ധിച്ചു. ക്ഷേത്രത്തിന് പുറത്തുള്ള ബാരിക്കേഡ് തകരുകയും ആളുകൾ പരസ്പരം മുകളിലേക്ക് വീഴുകയുമായിരുന്നുവെന്ന് ലഖിസരായ് ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ അറിയിച്ചു. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരുമെന്നും റിപ്പോർട്ടുണ്ട്.





