എടത്വ : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഗൗരീദർശന മഹോത്സവത്തിന് തുടക്കമായി. മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് വൈകുന്നേരം മൂല കുടുംബ ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ മംഗല്യദീപ പ്രതിഷ്ഠയും പുടവ വയ്പ്പ് ചടങ്ങും നടന്നു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ വള എഴുന്നള്ളിപ്പിന് നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
ജീവതകളിൽ എഴുന്നള്ളിയ അമ്മയെ തൊഴുതുപ്രാർത്ഥിക്കാൻ നൂറുകണക്കിന് അമ്മമാരാണ് നാമജപങ്ങളോടെ നാലമ്പലത്തിൽ ഒത്തുകൂടിയത്. ഗൗരീദർശന മഹോത്സവത്തിന്റെ സമാപന പുണ്യദിനമായ വെള്ളിയാഴ്ച പുലർച്ചെ മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്ക് പുറമെ ഗണപതി ഹോമം, അഭിഷേകം എന്നിവ ഉണ്ടാകും. പുലർച്ചെ 5.30-ന് ചക്കുളത്തമ്മയ്ക്ക് കർപ്പൂര ദീപക്കാഴ്ചയോടെ മഹാആരതി നടക്കും.
തുടർന്ന് ദേവിയുടെ പ്രീതിക്കായി ഭക്തർ സമർപ്പിച്ച എണ്ണ, ചന്ദനം, കരിക്ക്, പാൽ, നെയ്, കുങ്കുമം, തേൻ, മഞ്ഞൾപ്പൊടി എന്നിവ കൊണ്ടുള്ള വിശേഷാൽ അഷ്ടാഭിഷേകവും തുടർന്ന് രാവിലെ 9 മണിക്ക് വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്തു മംഗളദീപ പ്രതിഷ്ഠയും വള എഴുന്നള്ളിപ്പും നടക്കും.
ഐശ്വര്യത്തിനും സർവ്വാഭീഷ്ട സിദ്ധിക്കും ഏറ്റവും ഫലപ്രദമെന്ന് വിശ്വസിക്കപ്പെടുന്ന ഈ പുണ്യദിനത്തിൽ ജാതിമത ഭേദമന്യേ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. തുടർന്ന് പ്രസാദമൂട്ട് ഉണ്ടായിരിക്കും. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും





