പത്തനംതിട്ട: തിരുവോണമായിട്ടും ഓണറേറിയം ലഭിക്കാതെ ബി എൽ ഒമാർ. വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കലുമായി (എസ്ഐആർ) ബന്ധപ്പെട്ട് പ്രവർത്തിച്ച ബി എൽ ഒ മാർക്ക് ആണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച സ്പെഷ്യൽ ഇൻസെൻ്റിവ് ഉൾപ്പെടെയുള്ള ഓണറേറിയം തിരുവോണ സമയത്തും ലഭിക്കാതിരിക്കുന്നത്. 2025 ഓഗസ്റ്റിൽ ആണ് തിരഞ്ഞെടുപ്പ് കമ്മിഷൻ 6000 രൂപ ഓണറേറിയം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 30471 ബി എൽഒമാരാണ് എസ്ഐആർ നടപടികളുടെ ഭാഗമായി പ്രവർത്തിച്ചത്.
2025 ഒക്ടോബർ 21 ന് ആരംഭിച്ച വോട്ടർ പട്ടിക പുതുക്കൽ ജോലികൾ 2026 ഫെബ്രുവരി 21 ന് ആണ് പൂർത്തിയായത്. ഒരു ബിഎൽഒ ശരാശരി 500 വീടുകൾ സന്ദർശിച്ചാണ് വിവര ശേഖരണം നടത്തിയത്. എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യാനും പൂരിപ്പിച്ചവ തിരികെ വാങ്ങാനും തിരുത്തലുകൾക്കുമായി വീണ്ടും വീടുകൾ കയറുകയും ഹിയറിംഗിനുള്ള നോട്ടീസ് നൽകുകയും അങ്ങനെ പല തവണയാണ് ബി എൽ ഒമാർ വീടുകളിൽ കയറിയിറങ്ങിയത്.
യാത്രാച്ചെലവ്, ഭക്ഷണം, ഇൻ്റർനെറ്റ്, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ചെലവുകളും ബി എൽ ഒ മാർ സ്വന്തമായാണ് മുടക്കിയത്. ഒരാൾക്ക് യാത്രാ ചെലവ് ഇനത്തിൽ തന്നെ 3000 രൂപയോളം ചെലവായിട്ടുണ്ടെന്നാണ് അറിയുന്നത്. തിരുവോണത്തോട് അനുബന്ധിച്ചെങ്കിലും കുടിശിക ലഭിക്കാതെ വന്നതോടെ ഓണറേറിയം എന്ന് ലഭിക്കുമെന്ന ആശങ്കയിലാണ് ബി എൽ ഒമാർ.





