തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളിൽ പാറാവ് ഡ്യൂട്ടിക്ക് കർശന നിർദേശങ്ങളുമായി എഡിജിപിയുടെ ഉത്തരവ്. പാറാവ് ഡ്യൂട്ടിയിലുള്ളവർ സ്റ്റേഷനിൽ അനാവശ്യമായി സംസാരിച്ചുനടക്കുന്നതും അലസമായി ഇരിക്കുന്നതുംകണ്ടാൽ നടപടിയുണ്ടാകും. മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ച് സമയം പാഴാക്കരുത്. പൊലിസ് കസ്റ്റഡിയിലുള്ള ആൾ മർദനത്തിനോ മൂന്നാംമുറയ്ക്കോ വിധേയനായെന്ന് സംശയം തോന്നിയാൽ ഉടൻ ഡിവൈഎസ്പിയെയോ ജില്ലാ പൊലിസ് മേധാവിയെയോ അറിയിക്കണം.
ലോക്കപ്പുകളിൽ പ്രതിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ പരിശോധിക്കണം. ലോക്കപ്പിൽ ആത്മഹത്യാ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തണം. രാത്രി അതീവ സുരക്ഷാ ഡ്യൂട്ടിയായി പരിഗണിക്കണം. ഇവയെല്ലാം പാറാവുകാരന്റെ ചുമതലയാണെന്ന് എഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.





