തിരുവനന്തപുരം : സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ രാഷ്‌ട്രീയ താൽപര്യങ്ങളുടെ പേരിൽ ബലികൊടുക്കരുതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ ശ്രീലേഖ ഐപിഎസ്. ഭാരതത്തിലെ വിദ്യാഭ്യാസ നയം കൂടുതൽ വികസിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യങ്ങൾ ഒരുക്കുകയും സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പിഎം ശ്രീ പദ്ധതി കൊണ്ടുവന്നതെന്നും ആർ ശ്രീലേഖ പറഞ്ഞു.
ഡിജിറ്റൽ പഠനം, സ്മാർട്ട് ക്ലാസ് റൂമുകൾ, കായിക സൗകര്യങ്ങൾ, അധ്യാപക പരിശീലനം തുടങ്ങി നിരവധി മേഖലകളിൽ വിദ്യാലയങ്ങൾക്ക് വലിയ മുന്നേറ്റം സാധ്യമാക്കാൻ പദ്ധതിക്ക് കഴിയും.എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതിയോട് വിമുഖത പ്രകടിപ്പിക്കുകയും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് ലഭിക്കേണ്ട കേന്ദ്രസഹായം പോലും നഷ്ടപ്പെടുത്തുകയും ചെയ്തു.
കേന്ദ്രത്തിൽ നിന്ന് ആയിരക്കണക്കിന് കോടിയുടെ സഹായം ലഭിക്കാവുന്ന സാഹചര്യത്തിൽ രാഷ്‌ട്രീയ വാശിയുടെ പേരിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അവസരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. യുഡിഎഫ് അധികാരത്തിൽ വരുന്നതിന് മുമ്പ് സംസ്ഥാനത്തിന്റെ വികസനത്തിനും കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അധികാരത്തിലെത്തിയ ശേഷം അതിൽ നിന്ന് പിന്നോട്ടുപോകുന്ന സമീപനമാണ് ഇപ്പോൾ കാണുന്നത്. ഇതിനോടകം തന്നെ ഏകദേശം 1500 കോടി രൂപയുടെ കേന്ദ്രസഹായം കേരളത്തിന് നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.എൽഡിഎഫും, യുഡിഎഫും തമ്മിൽ ഇക്കാര്യത്തിൽ എന്താണ് വ്യത്യാസമെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
രാഷ്‌ട്രീയം എന്തുതന്നെയായാലും വികസനത്തിന് തടസ്സമാകാൻ പാടില്ല. രാഷ്‌ട്രീയ ലാഭത്തേക്കാൾ വലുതായിരിക്കണം നമ്മുടെ കുട്ടികളുടെ ഭാവി. അതിനാൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എംഒയു എത്രയും വേഗം ഒപ്പിട്ട് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട കേന്ദ്രസഹായവും വികസനസൗകര്യങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ആർ ശ്രീലേഖ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.





