കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ നാളെ നടക്കും. കത്തീഡ്രലിൽ രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന – ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ പ്രധാന കാർമ്മികത്വം വഹിക്കും.
എംഎസ്ഒടി റെസിഡന്റ് മെത്രപ്പോലീത്ത കുറിയാക്കോസ് മോർ തെയോഫിലോസ് സഹകാർമ്മികത്വം വഹിക്കും. 11.30ന് ഉച്ചനമസ്‌കാരത്തെത്തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ നടതുറക്കൽ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ.
പ്രധാന പെരുന്നാൾ ദിനമായ എട്ടിന് മൂന്നിന്മേൽ കുർബാനയ്ക്ക് മൈലാപ്പുർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം. വൈകുന്നേരം മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും. സ്ലീബാ പെരുന്നാൾ ദിനമായ 14ന് വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയോടെ നടയടയ്ക്കും.
മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനേട് അനുബന്ധിച്ചുള്ള നടതുറക്കൽ ശുശ്രൂഷയ്ക്ക് ശേഷം നടക്കുന്ന പ്രധാന ചടങ്ങാണ് പന്തിരുനാഴി ഘോഷയാത്ര. പാച്ചോർ കമ്മിറ്റി കൺവീനറുടെ കൈയ്യിൽ നെയ്യ് നിറച്ച വിളഞ്ഞ തേങ്ങമുറിയിലെ തിരിയിൽ പള്ളിയിലെ തൂക്കുവിളക്കിൽനിന്നു വൈദികൻ തീ പകരും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പള്ളിമേടയിലെ പ്രാർഥനകൾക്ക് ശേഷം പന്തിരുനാഴി കൈകളിലേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂർവം പുറപ്പെടും. ഘോഷയാത്രയ്ക്കിടെ ആവേശത്തിൽ പന്തിരുനാഴി ഉയരങ്ങളിലേക്ക് എറിഞ്ഞ് പിടിക്കുന്നത് പന്തിരുനാഴി ഘോഷയാത്രയുടെ കൗതുക കാഴ്ച്ചയാണ്. പള്ളിക്ക് ചുറ്റും മൂന്നു പ്രാവിശ്യം വലംവച്ച ശേഷം കറിനേർച്ച തയാറാക്കുന്ന സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എത്തും. തുടർന്ന് രാത്രിയിൽ കറിനേർച്ച വിതരണം തുടങ്ങും.





