ആലപ്പുഴ: ജില്ലയിലെ സുനാമി മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പുറക്കാട് ഗ്രാമപഞ്ചായത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം, യുനസ്കോ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
സുനാമി മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത്-ഉദ്യോഗസ്ഥ തലങ്ങളിൽ അടിയന്തര പ്രതികരണം, ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കൽ എന്നിവ സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളും ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവർത്തനം, പൊതു ഏകോപനം തുടങ്ങിയവയും മോക്ക്ഡ്രിലിൽ പരിശോധനവിധേയമായി.
പുറക്കാട് ശ്രീനാരായണ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന് അടുത്തായി നിശ്ചയിച്ച സ്ഥലത്ത് ഉച്ചയ്ക്ക് 2.45ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ദ്രുത പ്രതികരണ സേനാഗംങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ എത്തിച്ചേർന്നു. കൃത്യം മൂന്നു മണിക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങൾ സുനാമി മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിച്ചു.
തുടർന്ന് മുന്നറിയിപ്പ് പുറക്കാട് ഗ്രാമപഞ്ചായത്ത് കൺട്രോൾ പോയിന്റിലേക്കും പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്കും കൈമാറി. അവർ പഞ്ചായത്ത് വാർഡ്തല ദ്രുതകർമ്മ സേന അംഗങ്ങളെയും സിവിൽ ഡിഫൻസ് വളണ്ടിയർമാരെയും അറിയിച്ചു. ശേഷം പോലീസ് ഉദ്യോഗസ്ഥരും, പഞ്ചായത്ത്തല സന്നദ്ധ പ്രവർത്തകരും പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ് നൽകി.
കൃത്യം 3.15ന് സുനാമിബാധിത പ്രദേശത്തുനിന്ന് ദുരിതബാധിതരെ പോലീസ്, അഗ്നിരക്ഷാസേന, ദുരിന്തപ്രതികരണ സേനാംഗങ്ങൾ എന്നിവർ ഒഴിപ്പിക്കാൻ തുടങ്ങി. നിശ്ചിത പാതയിലൂടെ കെഎസ്ആർടിസി, പോലീസ്, എം വി ഡി ഉദ്യോഗസ്ഥർ ജനങ്ങളെ പുറക്കാട് ശ്രീനാരായണ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ ഷെൽട്ടറിൽ എത്തിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ പ്രവർത്തകർ ഷെൽട്ടറിൽ എത്തിച്ചേർന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.
ഒഴിപ്പിക്കപ്പെട്ടവരുടെ വിവരങ്ങൾ, കാണാതായവർ, പരിക്കേറ്റവർ എന്നിവരുടെ വിവരങ്ങൾ ജില്ലാ എമർജൻസി ഓപ്പറേഷൻസ് കേന്ദ്രത്തിന് കൈമാറി. തുടർന്ന് പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.
സമൂഹത്തിന്റെ കൂട്ടായ്മ ഉറപ്പാക്കി മികച്ച ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്നു പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.





