അടൂർ: കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് അടൂർ മണക്കാല സ്വദേശിനിയായ യുവതിയെ കുവൈറ്റിൽ എത്തിച്ച് മുറിയിൽ പൂട്ടിയിട്ട് തുടർച്ചയായി ബലാൽസംഗം ചെയ്ത കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി.
എമിഗ്രേഷൻ നിയമപ്രകാരം വിദേശത്ത് നിയമനം നടത്താൻ അംഗീകാരം ഇല്ലാത്ത പ്രതികൾ യുവതിയെ കുവൈറ്റിൽ ജോലി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് ചതിച്ച് പണം കൈപ്പറ്റുകയും ഇവരെകുവൈറ്റിൽ എത്തിച്ച ശേഷം ജോലി നൽകാതെയും പുറത്തുവിടാതെ ഒരു മുറിയിൽ പൂട്ടിയിട്ട് നിരവധി തവണ ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു.
2013 ൽ ആണ് പ്രതികൾ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിൽ എത്തിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്. അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും വീണ്ടും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. 2014 ൽ ആണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
യുവതിക്ക് ജോലി വാഗ്ദാനം ചെയ്യാൻ ഇടനില നിന്ന ഒന്നാംപ്രതി കുരമ്പാല വില്ലേജിൽ പറന്തൽ പി ഓ യിൽ പുല്ലുപറമ്പിൽ പുത്തൻവീട്ടിൽ ജോളി സ്റ്റാൻലി (57) രണ്ടാം പ്രതിയായ തിരുവല്ല താലൂക്കിൽ കവിയൂർ താഴത്ത് ഉപ്പൻകര വീട്ടിൽ മുരളീധരൻ നായർ (72), മൂന്നാം പ്രതി എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ ചൂണ്ടി വില്ലേജിൽ നോച്ചിമാ കൊമ്പാറ എന്ന സ്ഥലത്ത് മരക്കാരത്ത് പറമ്പിൽ വീട്ടിൽ നവാസ് എന്ന് വിളിക്കുന്ന ബിജുമോൻ (55), നാലാം പ്രതി തിരുവല്ല താലൂക്കിൽ കവിയൂർ ഞാലികണ്ടം താഴത്ത് ഉപ്പൻകര വീട്ടിൽ സതീഷ് കുമാർ (40) എന്നിവരെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് റ്റി മഞ്ജിത്ത് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും എമിഗ്രേഷൻ വകുപ്പ് പ്രകാരവും കുറ്റക്കാർ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതിക്ക് മൂന്നുമാസവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിക്ക് ആറു വർഷവും മൂന്നുമാസവും തടവും 53,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
മൂന്നാം പ്രതിക്ക് 37 വർഷവും 9 മാസവും തടവും 3,03,000 രൂപ പിഴയും വിധിച്ചു. നാലാം പ്രതിക്ക് നാലുവർഷം തടവും 25000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.
അന്നത്തെ അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സുനിൽകുമാർ. ജി എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ 2022 ൽ അടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന പ്രജീഷ് ടി ഡി ആണ് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
അടൂർ സ്റ്റേഷനിലെ എ എസ് ഐ ഹരികൃഷ്ണൻ, സി പി ഒ മനോജ് എന്നിവരാണ് എല്ലാ സാക്ഷികളെയും കോടതിയിൽ ഹാജരാകുന്നതിനും വിചാരണ നടപടികൾ വിജയകരമായി പൂർത്തിയാക്കുന്നതിനും സഹായിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി.





