തിരുവനന്തപുരം : പാറശാല പഞ്ചായത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 10,000 കിലോ അരിയും 150 കിലോ ഗോതമ്പും പിടികൂടി.സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഇരുന്നൂറ് ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷൻ അരിയും, മൂന്ന് ചാക്ക് റേഷൻ ഗോതമ്പുമാണ് കണ്ടെത്തിയത്.വീടിനു സമീപത്തുനിന്ന് അരി കടത്താൻ ഉപയോഗിച്ച കാറുകളിൽ ഒരെണ്ണവും പിടികൂടി.
കളിയിക്കാവിള സ്വദേശി ജയിംസ് എന്നയാൾ വാടകയ്ക്ക് എടുത്ത വീട്ടിലാണ് അരി സൂക്ഷിച്ചിരുന്നത്.രഹസ്യവിവരം ലഭിച്ച പാറശ്ശാല പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ അരി സംഭരിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് സിവിൽ സപ്ലൈസ് അധികൃതരെ അറിയിച്ചു. തമിഴ്നാട് റേഷൻ സാധനങ്ങളാണു പിടികൂടിയവയെല്ലാം. വിവിധ ബ്രാൻഡുകളുടെ പേരുകളിൽ പുതിയ ചാക്കുകളും സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
അതിർത്തിപ്രദേശം കേന്ദ്രീകരിച്ച് റേഷൻ അരിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മാഫിയ ആണ് പിന്നിലെന്നാണ് നിഗമനം. തമിഴ്‌നാട്ടിൽ സൗജന്യമായി വിതരണം ചെയ്യുന്ന അരിയാണ് ഇത്തരം ഗോഡൗണുകളിലെത്തുന്നത്.പിന്നീട് ഈ അരി സംസ്കരിച്ചു വിവിധ ബ്രാന്റഡ് അരികളായി വൻ വിലയ്ക്ക് കേരളത്തിൽ വിറ്റു വരികയായിരുന്നുവെന്നാണ് സംശയിക്കുന്നത്.





