പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി ജലമേള സുരക്ഷിതവും ജനകീയവുമായി നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ 9 ന് നടക്കുന്ന ജലമേളയുമായി ബന്ധപ്പെട്ട് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആചാര അനുഷ്ഠാനങ്ങൾ പാലിച്ചായിരിക്കും ചടങ്ങ്. വകുപ്പുകൾ സുരക്ഷിതത്വം ഉറപ്പാക്കും. ദുരന്തനിവാരണ വിഭാഗത്തിനാണ് ഏകോപന ചുമതല.600 ൽ അധികം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രമസമാധാനം ഉറപ്പാക്കും. പോലീസ് പെട്രോളിങ് ശക്തമാക്കും. അഗ്നി സുരക്ഷാ വകുപ്പ് ഫയർ യൂണിറ്റ് സജ്ജമാക്കും.
ജലമേളയുടെ ആദ്യ അവസാന പോയിന്റുകളിൽ സ്കൂബ സംഘത്തെ നിയോഗിക്കും. ലഹരി വിൽപ്പന, ഉപയോഗം തടയാൻ കർശന നടപടി ഉണ്ടാകും. ആംബുലൻസ് സേവനത്തോടൊപ്പം ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം സ്ഥലത്തുണ്ടാകും. അടിയന്തരഘട്ട ചികിത്സയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അധിക ഐസിയു കിടക്കകൾ ഉൾപ്പെടെ ക്രമീകരിക്കും.
പത്തനംതിട്ട ജില്ലാ ആശുപത്രി കാത്ത് ലാബ് പ്രവർത്തന സജ്ജമെന്ന് ഉറപ്പാക്കും. ചെങ്ങന്നൂർ മുതൽ പത്തനംതിട്ട വരെ കെഎസ്ആർടിസി അധിക സർവീസ് ക്രമീകരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യനിർമാർജനം ഉറപ്പാക്കും. സെപ്റ്റംബർ 14 ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ വഴിപാടിനും ക്രമീകരണം ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.






