കോട്ടയം: വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനെ തുടർന്ന് പോലീസ് സ്‌റ്റേഷനു മുന്നിലെ റോഡരികിൽ പാർക്ക് ചെയ്ത വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി. അസം സ്വദേശിയായ സിറാജുൾ ഇസ്ലീമി(24)നെയാണ് ചിങ്ങവനം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.
ചിങ്ങവനം സ്റ്റേഷനു മുന്നിൽ എം.സി റോഡരികിൽ അപകടത്തിൽപ്പെട്ട നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. ഇതിനു സമീപത്തായി തന്നെയാണ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തന്റെ വാഹനം പാർക്ക് ചെയ്തിരുന്നത്. അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന ലോറിയിൽ നിന്നും സാധനങ്ങൾ എടുത്ത ശേഷമാണ് പ്രതി കാർ മോഷ്ടിക്കാനായി എത്തിയത്. തുടർന്ന്, കാറിന്റെ ഒരു വശത്തെ മൂന്ന് ചില്ലുകൾ തല്ലിത്തകർത്തു. സംഭവം അറിഞ്ഞ ശേഷം പൊലീസ് സംഘം പ്രദേശത്തെ അൻപതോളം സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയത്.
മദ്യലഹരിയിലായിരുന്ന ഇയാൾ ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നടന്ന് കാവാലം വരെ പോകുകയായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് മണിക്കൂറുകൾ നീണ്ടഅന്വേഷണത്തിനൊടുവിൽ ചിങ്ങവനം എസ്.എച്ച്.ഒ എസ്.പ്രദീസ്, എസ്.ഐമാരായ പ്രവീൺ, എസ്.കൃഷ്ണകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സുമേഷ് , സാൽബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.





