കോട്ടയം: ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താണു. ആളപായമില്ല. മേരിഗിരി പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാണത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മേരി തോമസ് തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. കിണറിന്റെ സംരക്ഷണഭിത്തിയും ചുറ്റുമതിലും അടക്കം കിണറ്റിനുള്ളിലേക്ക് വീണു. കപ്പി ഘടിപ്പിച്ചിരുന്ന തൂണുകൾ കിണറ്റിനുള്ളിലേക്ക് വീഴാതെ മുറ്റത്തു തന്നെ പതിച്ചു. 40 അടിയോളം താഴ്ചയുള്ള 70 വർഷത്തോളം പഴക്കമുള്ള കിണർ ആണിത്.
വീടിന്റെ സൈഡിലെ കല്ലുകൾ രണ്ടുമൂന്നു ദിവസമായി ഇടിഞ്ഞു തുടങ്ങിയിരുന്നതായി മേരി തോമസ് പറഞ്ഞു. നിലവിൽ മറ്റൊരു കിണറിൽ നിന്നാണ് വെള്ളമെടുക്കുന്നത്. വീടിൻറെ കാർപോർച്ചിനോട് ചേർന്ന് കിണർ ഇടിഞ്ഞതിനാൽ വീടിനും അപകട ഭീഷണിയുണ്ട്. കിണറിൽ നിന്നും മൂന്നടിയോളം മാത്രം മാറിയാണ് കാർപോർച്ച് തൂണുള്ളത്. പഞ്ചായത്ത് അധികൃതർ സ്ഥലത്ത് എത്തി പരിശോധിച്ചു.





