ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ ഫലം പുറത്തുവന്നതിന് ശേഷമുള്ള പുനർമൂല്യനിർണ്ണയ പ്രക്രിയകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ ഐഐടി വിദഗ്ധരുടെ സഹായം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്, ഐഐടി കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഫസർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രത്യേക സംഘത്തെ നിയോഗിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിർദ്ദേശം നൽകി.
സിബിഎസ്ഇയുടെ പോസ്റ്റ്-റിസൾട്ട് സർവീസ് പോർട്ടലുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉയർത്തിയ ആശങ്കകളും പരാതികളും കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ. പോർട്ടലിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സാങ്കേതിക പരിഷ്കാരങ്ങൾ വരുത്തുകയാണ് ഈ വിദഗ്ധ സമിതിയുടെ പ്രധാന ചുമതലയെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ സാങ്കേതിക മേന്മ വർദ്ധിപ്പിക്കുന്നതിനൊപ്പം താഴെ പറയുന്ന സുപ്രധാന കാര്യങ്ങളിലും ഐഐടി സംഘം പ്രത്യേക പരിശോധന നടത്തും. ഒരേസമയം നിരവധിയാളുകൾ ലോഗിൻ ചെയ്യുമ്പോൾ പോർട്ടൽ തകരാറിലാകുന്നത് തടയാൻ സെർവർ പ്രകടനം വിലയിരുത്തും. സിബിഎസ്ഇയുടെ ഐടി ഇൻഫ്രാസ്ട്രക്ചർ എത്രത്തോളം ശക്തമാണെന്ന് പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യും.
വിദ്യാർത്ഥികളുടെ ലോഗിൻ ഓതന്റിക്കേഷൻ, യൂസർ ആക്സസ് സംവിധാനങ്ങൾ എന്നിവ കൂടുതൽ കൃത്യതയുള്ളതാക്കും. റീ-ഇവാലുവേഷൻ ഫീസ് അടയ്‌ക്കുന്നതിനുള്ള പെയ്‌മെന്റ് ഗേറ്റ്‌വേകൾ സുരക്ഷിതവും പിഴവുകളില്ലാത്തതുമാണെന്ന് സംഘം ഉറപ്പുവരുത്തും. വിദ്യാർത്ഥികൾക്ക് യാതൊരുവിധ സാങ്കേതിക ബുദ്ധിമുട്ടുകളും നേരിടാതെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ.





