പത്തനംതിട്ട : ജില്ലയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുന്നതിനുള്ള ശുപാർശകൾക്ക് സർക്കാർ ഉടൻ അംഗീകാരം നൽകിയേക്കും. എന്നാൽ, പത്തനംതിട്ടയിലെ ആദ്യ ജില്ലാ ജയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു.
സംസ്ഥാനത്തെ പ്രധാന സെൻട്രൽ ജയിലുകളായ പൂജപ്പുര, വിയ്യൂർ, കണ്ണൂർ എന്നിവിടങ്ങളിൽ തടവുകാരുടെ എണ്ണം പരിധിയിലധികമായ സാഹചര്യത്തിലാണ് മധ്യകേരളം കേന്ദ്രീകരിച്ച് പുതിയ സെൻട്രൽ ജയിൽ എന്ന നിർദ്ദേശം ഉയർന്നുവന്നത്.
നഷ്ടത്തിലായതോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ പ്ലാന്റേഷനുകൾ ഏറ്റെടുത്ത് പത്തനംതിട്ടയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജയിൽ പരിഷ്കാര കമ്മീഷൻ സർക്കാരിന് ശുപാർശ നൽകിയിരുന്നു. കൊടുമൺ പ്ലാൻ്റേഷൻ ആണ് പരിഗണനയിൽ.
പദ്ധതിക്കായി ചുരുങ്ങിയത് 50 ഏക്കർ ഭൂമിയാണ് ആവശ്യമായി വരുന്നത്. തോട്ടഭൂമി ഏറ്റെടുക്കുന്നതിലെ നിയമപരമായ സങ്കീർണ്ണതകൾ കാരണം ആണ് തീരുമാനം വൈകുന്നത്.
അതേ സമയം സ്വന്തമായി ജില്ലാ ജയിലില്ലാത്ത ഇടം എന്ന കുറവ് പരിഹരിക്കുന്നതിനായുള്ള ജില്ലാ ജയിൽ നിർമ്മാണം വേഗത്തിൽ പത്തനംതിട്ടയിൽ പുരോഗമിക്കുകയാണ്. 82 സെന്റ് സ്ഥലത്ത് 3 ബ്ലോക്കുകളായാണ് ജയിൽ സമുച്ചയം ഉയരുന്നത്. ആദ്യഘട്ട നിർമ്മാണത്തിനായി 6.91 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
നിലവിൽ ജില്ലയിലെ വിവിധ കോടതികളിൽ നിന്ന് റിമാൻഡ് ചെയ്യുന്നവരെ കൊട്ടാരക്കര, മാവേലിക്കര, പൂജപ്പുര തുടങ്ങിയ സമീപ ജില്ലകളിലെ ജയിലുകളിലേക്കാണ് കൊണ്ടുപോകുന്നത്. ജില്ലാ ജയിൽ യാഥാർത്ഥ്യമാകുന്നതോടെ പോലീസിനും ജയിൽ വകുപ്പിനും നേരിടുന്ന ഗതാഗത-സുരക്ഷാ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമാകും. അധികം വൈകാതെ പൂർത്തിയാകുന്ന ജില്ലാ ജയിൽ പത്തനംതിട്ടയുടെ നീതിന്യായ- സുരക്ഷാ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ





