കൊച്ചി: വാണിജ്യ എല്‍പിജി സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതില്‍ പ്രതിഷേധവുമായി സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവയ്‌ക്കും. ഹോട്ടല്‍ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ സമരത്തില്‍ പങ്കാളികളാകും.
കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമുണ്ട്. 993 വിലകൂട്ടിയത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹോട്ടല്‍ വ്യവസായം തകരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു.
എല്‍പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ച് പൂട്ടിയ ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് അടുത്ത ആഘാതം. നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയുമൊക്കെയാണ് കൂട്ടാറെങ്കില്‍ ഇക്കുറി ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ കൂടിയത്.





