പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രവേശിച്ചു സ്വകാര്യ ഏജൻസികളും വ്യക്തികളും നടത്തുന്ന വിവരശേഖരണത്തിനും സർവേകൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തി.
വകുപ്പിന്റെയോ സർക്കാറിന്റെയോ മുൻകൂർ അനുമതിയില്ലാതെ കുട്ടികളിൽ നിന്നോ അധ്യാപകരിൽ നിന്നോ വിവരങ്ങൾ ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജൻസികളും കരിയർ ഗൈഡൻസ്, ബോധവൽക്കരണം, സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയുടെ മറവിൽ സ്‌കൂളുകളിൽ കയറി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങളും ഫോൺ നമ്പറുകളും ശേഖരിക്കുന്നതായി പരാതിയുണ്ടായിരുന്നു.
ഇത്തരം വിവരങ്ങൾ പിന്നീട് വാണിജ്യ ആവശ്യങ്ങൾക്കോ തെറ്റായ പ്രചാരണങ്ങൾക്കോ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് വകുപ്പിന്റെ ഇടപെടൽ. വിദ്യാഭ്യാസ വകുപ്പിന്റെയോ അതത് വിദ്യാഭ്യാസ ഓഫീസർമാരുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു ഏജൻസിയെയും സ്‌കൂളുകളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.
വിലക്ക് ലംഘിച്ച് വിവരശേഖരണത്തിന് സൗകര്യം ചെയ്തുകൊടുക്കുന്ന പ്രധാന അധ്യാപകർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കും.
കുട്ടികളുടെയും രക്ഷിതാക്കളുടെയും ഫോൺ നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് വിദ്യാലയങ്ങളുടെ ഉത്തരവാദിത്തമാണ്.
സ്കൂളുകളുടെ അധ്യയന അന്തരീക്ഷത്തെ ബാധിക്കുന്ന രീതിയിലുള്ള ഇത്തരം ഇടപെടലുകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഉത്തരവ് കർശനമായി പാലിക്കാൻ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകി.





