കോഴഞ്ചേരി : പൊതു വിപണിയിൽ മുട്ട വില കുതിച്ചു കയറുന്നു. വിപണിയിൽ ഇതുവരെ ഇല്ലാത്ത കുതിച്ചു കയറ്റമാണ് മുട്ട വിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു മാസം മുമ്പ് 6 മുതൽ 7 വരെ വില ഉണ്ടായിരുന്ന കോഴി മുട്ടയ്ക്ക് ഇപ്പോൾ ചില്ലറ വിപണിയിൽ 8.50 മുതൽ 9 വരെയാണ് വില. തമിഴ്നാട്ടിൽ മുട്ട വില 6.65 ആണ്. 5.70 ൽ നിന്നാണ് തമിഴ്നാട്ടിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മുട്ട വില 6.65 ലേക്ക് ഉയർന്നത്.
എന്നാൽ നാട്ടിൻ പുറങ്ങളിലും മറ്റും നാടൻ കോഴി മുട്ടകൾക്ക് ഡിമാൻഡ് ആയി. 10 രൂപയാണ് ഒരു മുട്ടയുടെ വില. തമിഴ്നാട് സർക്കാരിൻ്റെ ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട കൂടി ഉൾപ്പെടുത്തിയതോടെ കേരളത്തിലേക്ക് പ്രധാനമായും മുട്ട എത്തുന്ന നാമക്കലിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് മുട്ട വില കൂടാൻ കാരണമായി വ്യാപാരികൾ പറയുന്നത്.
ഇതോടൊപ്പം കോഴിത്തീറ്റ വിലയിലെ വർധനയും കോഴി വളർത്തൽ മേഖലയേയും മുട്ട ഉൽപ്പാദന രംഗത്തെയും ബാധിച്ചു. 50 കിലോ കോഴിത്തീറ്റയ്ക്ക് 2300 രൂപയാണ് ഇപ്പോഴത്തെ വില. 2,45,000 കോഴിമുട്ടയാണ് കേരളത്തിലേക്ക് പ്രതിദിനം കയറ്റി അയക്കുന്നതെന്നാണ് വ്യാപാരികളുടെ എഗ് കോർഡിനേഷൻ കമ്മിറ്റി നൽകുന്ന കണക്ക്. 2025 മാർച്ചിൽ 5.80 രൂപ ആയിരുന്നു നാമക്കലിലെ കോഴിമുട്ട വില. അത് ഉയർന്നാണ് ഇപ്പോൾ 6.65 ൽ എത്തി നിൽക്കുന്നത്.
മുട്ടവില ഉയർന്നതോടെ ചില ഹോട്ടലുകളിലും തട്ടു കടകളിലും ഓംലറ്റിന് വില കൂട്ടിയിട്ടുണ്ട്. ചായക്കും എണ്ണക്കടികൾക്കുമൊപ്പം വിൽപ്പന നടത്തിയിരുന്ന മുട്ട ബജികളുടെ വില്പനയും മുട്ടയുടെ വില കൂടുതൽ കാരണം ഇപ്പോൾ കുറഞ്ഞു.





