തിരുവല്ല: ക്ഷേത്ര ഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പ്രവർത്തനം നിർത്തലാക്കണമെന്ന ആവശ്യവുമായി ഭക്തർ പ്രതിഷേധ യോഗം നടത്തി. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ പാട്ടക്കാലാവധി കഴിഞ്ഞും പ്രവർത്തനം തുടരുന്ന ജേക്കബ് തിയേറ്ററിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.
കോടതി വിധി വന്നതിന് ശേഷവും സ്ഥാപനത്തിൻ്റെ പ്രവർത്തനം തുടരുകയാണ് . നീതിന്യായ വ്യവസ്ഥയ്ക്ക് എതിരെയുള്ള ഈ നടപടിക്ക് എതിരെ വിവിധ ഹൈന്ദവ സാമുദായിക സംഘടനകളുടെ നേതൃത്വത്തിലാണ് തിയേറ്ററിന് മുൻപിൽ പ്രതിഷേധ യോഗം നടത്തിയത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളിയൽ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രത്തിന് നേരെയുള്ള കടന്നു കയറ്റം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം പ്രസിഡൻ്റ് അഡ്വ.റ്റി.കെ ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി വി.കെ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
പി.കെ ഗോപിദാസ് പനയ്ക്കൽ, വാർഡ് കൗൺസിലർമാരായ സുരേഷ് കാവുംഭാഗം, രാധാകൃഷ്ണൻ വേണാട്ട്, ത്രിലോക് നാഥ്, ശ്രീലേഖ ശ്രീനിവാസൻ, പി എസ് മനോഹരൻ, മനോജ് കുമാർ അയ്യപ്പസേവാ സംഘം തിരുവല്ല താലൂക്ക് പ്രസിഡൻ്റ് ലാൽ നന്ദാവനം, ശ്രീനിവാസ് പുറയാറ്റ് എന്നിവർ പ്രസംഗിച്ചു.
വിവിധ ഹൈന്ദവ സംഘടനകൾ, ക്ഷേത്രഭാരവാഹികൾ, സാമുദായിക, സാംസ്കാരിക നേതാക്കൾ തുടങ്ങി നിരവധി ഭക്തർ പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.





