തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ മാമ്മൂട്ടിൽപ്പടി- ചിറ്റയ്ക്കാട്ട് റോഡിലൂടെ ജനങ്ങൾക്ക് സാഹസികയാത്രതന്നെയാണ്. കാടും കനാലും കരുതിവേണം യാത്രചെയ്യൻ. റോഡിന് ഇരുവശവും ഒരാൾപൊക്കത്തിൽ കാടായി. സമാന്തരമായുള്ള പിഐപി കനാലിലും കാട് നിറഞ്ഞു. നിലവിൽ റോഡും കനാലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.
റോഡിൽ ചിറ്റയ്ക്കാട്ട് ഭാഗത്താണ് പിഐപി കനാൽ സമാന്തരമായുള്ളത്. കനാലു റോഡുവശവും നിറയെ പുല്ലു വളർന്ന് കിടക്കുന്നതിനാൽ കനാൽ ഉണ്ടെന്നു തിരിച്ചറിയാൻ കഴിയില്ല. റോഡിൽ പുല്ല് കിളിർത്തിട്ടല്ല എന്നത് മാത്രമാണ് യാത്രക്കാർക്ക് ആശ്വാസം. അഞ്ച് മീറ്റർ വീതിയിലാണ് കനാൽ. റോഡിൽ നിന്ന് ഏകദേശം പതിനഞ്ചടിയോളം താഴ്ചയും വരും. എതിരെ വാഹനം വന്നാൽ കടന്നുപോകാൻ കഴിയില്ല. സ്ഥലപരിചയം ഇല്ലാത്തവർ വന്നാൽ വാഹനം വശത്തേക്ക് മാറ്റിയാൽ കനാലിൽ വീണ് അപകടമുണ്ടാകാനും സാധ്യതയേറെയാണ്.
വേനൽക്കാലത്ത് കൃഷിയ്ക്ക് ആവശ്യമായ കുറ്റൂർ, തിരുവൻവണ്ടൂർ, പഞ്ചായത്തിലെ പല ഭാഗത്തേക്കും വെള്ളം എത്തിക്കാനാണ് കനാൽ നിർമ്മിച്ചത്. സമീപത്തെ കുടിവെള്ള പ്രശ്‌നത്തനും ഒരു പരിധിവരെ കനാൽ സഹായകരമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വർഷാവർഷം കനാൽ വൃത്തിയാക്കിയിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. ഇതോടെയാണ് കനാലിൽ കാട് വളർന്നും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നതും. പ്രശ്‌നപരിഹാരത്തിന് അധികൃതരെ സമീപിച്ചപ്പോൾ തങ്ങളുടെ വകുപ്പല്ല എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇറിഗേഷൻ വകുപ്പിന്റെ സ്ഥലമായതിനാൽ പഞ്ചായത്തും ഇക്കാര്യത്തിൽ നപടപടിയെടുക്കുന്നില്ല. പിഐപി കനാൽ വൃത്തിയാക്കുകയും റോഡിന്റെ വശത്ത് അപകടങ്ങൾ കുറയ്ക്കാൻ സംരക്ഷണ വേലി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.





