കൊച്ചി : മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം. ഇഡിയുടെ കത്തിൽ കേസ് എടുക്കുന്നതിൽ എജിയും ഡിജിപിയും സർക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം നൽകും.ഒൻപത് പേരോട് ഇന്ന് ഹാജരാകാനാണ് ഇഡി നിർദ്ദേശം നൽകിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് അന്വേഷണങ്ങൾ. ഇവരുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. നേരത്തെ രണ്ട് തവണ വീണയെ ചോദ്യം ചെയ്തിരുന്നു. ഇനി ഇഡി റിപ്പോർട്ടിൽ വിജിലൻസ് കേസെടുക്കണമെന്ന നിർദ്ദേശത്തിൽ സർക്കാർ തീരുമാനത്തിന് അനുസരിച്ചായിരിക്കും നടപടി.
എന്നാൽ മുഹമ്മദ് റിയാസിന്റെ സുഹൃത്തുകളെ ചോദ്യം ചെയ്യുന്നത് കൂടിയാലോചനകൾക്ക് ശേഷമായിരിക്കും. ആദ്യം നൽകിയ മൊഴി നിഷേധിച്ച് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് രംഗത്തെത്തിയതിനാൽ, ഇനി കൂടുതൽ ശ്രദ്ധയോടെയാവും ഇഡിയുടെ നീക്കം.





