ആലപ്പുഴ : 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുന്നൊരുക്കങ്ങളും സംഘാടനവും വിലയിരുത്തുന്നതിന് ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് വ്യാഴാഴ്ച വൈകിട്ടോടെ പുന്നമട ഫിനിഷിംഗ് പോയിൻ്റിലും നെഹ്‌റു പവലിയനിലും എത്തി. മുന്നൊരുക്കങ്ങളിലും സംഘാടനത്തിലും മന്ത്രി പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.നെഹ്‌റു ട്രോഫി സംഘാടനത്തിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച വിവിധ കമ്മിറ്റികൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ ദീർഘകാല അനുഭവസമ്പത്തുള്ളവരാണ് ഈ കമ്മിറ്റികളിൽ പ്രവർത്തിക്കുന്നത്. പൂർവ്വകാല അനുഭവങ്ങളും മുൻ ടൂറിസം മന്ത്രി കൂടിയായ കെ.സി. വേണുഗോപാൽ എം.പി.യുടെ നിർദ്ദേശങ്ങളും സഹായങ്ങളും ഇത്തവണത്തെ ഒരുക്കങ്ങൾക്ക് വലിയ പിന്തുണയായെന്ന് മന്ത്രി വ്യക്തമാക്കി.കളക്ടറേറ്റിൽ ജില്ലാ കളക്ടറും വിവിധ സബ് കമ്മിറ്റി കൺവീനറുമാരും ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് തയ്യാറെടുപ്പുകൾ അദ്ദേഹം വിലയിരുത്തി.
ജില്ലാ കളക്ടർ ഷാജി വി നായർ, എ ഡി തോമസ് എം എൽ എ, മുൻ എംഎൽഎ എ എ ഷുക്കൂർ, എഡിഎം സി പ്രേംജി, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി എസ് വിനോദ്, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ, വിവിധ സബ്കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.





