കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43കാരൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. രോഗി മേയ് 30 മുതൽ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. നിലവിൽ രോഗിയുമായി അടുത്ത ബന്ധമുള്ള എല്ലാവരും ക്വാറന്റൈനിലാണ്.ഇന്നലെ പൂനെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട് ജില്ലയിൽ നിപ്പ രോഗ വിവരങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി പ്രത്യേക കൺട്രോൾ റൂം തുറന്നു .ആശങ്ക വേണ്ടെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിലവിലെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.





