റാന്നി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയുടെ ഭാഗമായി, വൻതോതിൽ വാറ്റുചാരായവും കഞ്ചാവും കൈവശം വെച്ച രണ്ട് യുവാക്കളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റാന്നി പുതുശേരിമല പാറക്കലേത്ത് പടി കാരക്കാട് ഹൗസിൽ ജസ്റ്റിൻ തോമസ് (34), പുതുശ്ശേരി മല ഇടക്കുന്നത്ത് വീട്ടിൽ ബിജീഷ് എസ്.വിജയൻ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 23.250 ലിറ്റർ വാറ്റുചാരായവും , 48.31 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഒന്നാംപ്രതി ജസ്റ്റിൻ തോമസിന്റെ വീടിന് പിൻവശത്തെ കുഴിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ചാരായം ഒളിപ്പിച്ചിരുന്നത്. ഇയാളുടെ ശരീരത്തിൽ നിന്നു തന്നെയാണ് കഞ്ചാവും കണ്ടെടുത്തത്.
റാന്നി എസ് എച്ച് ഒ സിബി.എസ്, സിപിഒ മാരായ രാഹുൽ, അസ്‌ലാൻ, ആഞ്ചലോ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.





