തൃശൂർ: ചിങ്ങമാസത്തിലെ 3 ദിവസങ്ങളിലായി ഗുരുവായൂരിൽ ബുക്ക് ചെയ്തതു 1080 വിവാഹങ്ങൾ. ഇതിൽ 23-ന് 422 വിവാഹങ്ങളും, 30-ന് 338 വിവാഹങ്ങളും, സെപ്റ്റംബർ 12-ന് 320 വിവാഹങ്ങളുമാണ് ബുക്ക് ചെയ്തിട്ടുള്ളത്. തലേന്നു വരെ ബുക്ക് ചെയ്യാമെന്നതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. വിവാഹസംഘങ്ങൾക്ക് സൗകര്യപ്രദമായി ചടങ്ങുകൾ നടത്തുന്നതിനായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ടർ ശിവ സുരേന്ദ്രൻ യോഗത്തിൽ വിശദീകരണം നടത്തി.
പുലർച്ചെ 4 മുതൽ 6 കല്യാണ മണ്ഡപങ്ങളിലും വിവാഹങ്ങൾ നടത്താവുന്നതാണ്. എല്ലാ മണ്ഡപങ്ങളിലും ആചാര്യന്മാരും ഒന്നിലധികം നാദസ്വരം സംഘങ്ങളും ഉണ്ടായിരിക്കും. കിഴക്കേ നടപ്പൂരിൽ വൺവേ സംവിധാനവും, ഒരു ദിശയിൽ മാത്രം ആളുകളെ കടത്തിവിടുന്ന രീതിയും ക്രമീകരിച്ചിട്ടുണ്ട്.
വധൂവരന്മാർ ഉൾപ്പെടെ 24 പേർക്ക് മാത്രമാണ് മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. വിവാഹ സംഘം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപമുള്ള കൗണ്ടറിൽ നിന്നും ടോക്കൺ വാങ്ങേണ്ടതാണ്. ഇവർക്ക് പന്തലിൽ വിശ്രമിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. താലി കെട്ട് സമയത്ത് ഇവർ മണ്ഡപത്തിൽ എത്തിച്ചേരേണ്ടതാണ്. വിവാഹം കഴിഞ്ഞവർ തെക്കേനട വഴി മടങ്ങിപ്പോകേണ്ടതാണ്.





