എറണാകുളം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ശബരിമല തീർത്ഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരിൽ നടക്കുന്ന പരിപാടി രാഷ്ട്രീയ വേദിയാണെന്ന് ആരോപിച്ച് കളമശ്ശേരി സ്വദേശി, ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി എം നന്ദകുമാറാണ് ഹർജി സമർപ്പിച്ചത്.
സെപ്റ്റംബർ 20ന് പമ്പാ തീരത്ത് നടക്കാനിരിക്കുന്ന അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡിന്റെ ഫണ്ട് വിനിയോഗിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. ഹിന്ദുമത തത്വങ്ങളിലെ ‘തത്വമസി’യുടെ പ്രചാരണത്തിനായി സർക്കാർ പണം ചെലവഴിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മതകാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമായി വിശേഷിപ്പിക്കപ്പെടുന്ന ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് അടക്കം നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.






