തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല ബിംബത്തിന്റേയും 30 പരിവാര ദേവതാ വിഗ്രഹങ്ങളുടെയും പുനരുദ്ധാരണം ഇന്ന് ആരംഭിച്ചു. ബിംബങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള മൃത്ത് തയാറാക്കുന്നതിനാവശ്യമായ കഷായം നിർമ്മിക്കുന്ന പ്രവൃത്തികളാണ് വൈകിട്ട് 4.45നും 5.25നും മദ്ധ്യേ ആരംഭിച്ചത്.
കഷായം നിർമ്മിക്കുന്നതിന് ആവശ്യമായ വിവിധ തരം മണ്ണ് ഉൾപ്പെടെയുള്ള സാധനങ്ങൾ വൈകിട്ട് 4.30ന് കിഴക്കേനടയിലെത്തി. തന്ത്രി, രാജകുടുംബാംഗങ്ങൾ, ശില്പിമാരായ എ.ആർ.ദുരൈ കൃഷ്ണ സ്വാമി, തൃക്കോഷ്ടിയൂർ മാധവൻ സ്വാമി, പടിഞ്ഞാറേ മഠം സ്വാമിയാർ, എട്ടര യോഗക്കാർ, ക്ഷേത്ര ഭരണസമിതി ചെയർമാൻ, ഉപദേശക സമിതി ചെയർമാൻ, അംഗങ്ങൾ, മൂലബിംബ പുനരുദ്ധാരണ വിദഗ്ദ്ധ സമിതി അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.
തുടർന്ന് കിഴക്കേനട വഴി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂർത്തിയാക്കി ശീവേലിപ്പുരയിലൂടെ എഴുന്നള്ളിച്ച് നിർമ്മാണം നടത്തുന്ന സ്ഥലത്തെത്തിച്ചു. കാലപ്പഴക്കം കാരണം മൂലവിഗ്രഹത്തിനും ശ്രീകോവിലിലെ 30 പരിവാര ദേവതകളുടെ വിഗ്രഹങ്ങൾക്കും കേടുപാടുണ്ടെന്ന് 2017ൽ വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചത്.
വിഗ്രഹത്തിന് കാര്യമായ തകരാറുകൾ ഇല്ലാത്തതിനാൽ ‘ബാലാലയ പ്രതിഷ്ഠ’ ആവശ്യമില്ലെന്ന് തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് വ്യക്തമാക്കിയിരുന്നു. തന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പരിശോധനകളും നിർദ്ദേശങ്ങളും നൽകിയത്.





