തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയ അത്യാധുനിക റോബോട്ടിക് സർജറി തിയേറ്റർ കോംപ്ലക്സിന്റെ ഉദ്ഘാടനം നടന്നു. ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ റോബോട്ടിക് സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നും, കൂടുതൽ കൃത്യതയോടെയും സുരക്ഷിതമായും ശസ്ത്രക്രിയകൾ നടത്താൻ ഇത് സഹായിക്കുമെന്നും ഉദ്ഘാടനപ്രസംഗത്തിൽ മെത്രാപ്പോലീത്ത പറഞ്ഞു.
ആധുനിക വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും നൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ സാധാരണക്കാർക്കും ലഭ്യമാക്കുവാനും ആരോഗ്യമേഖലയിലെ ഏറ്റവും നവീനമായ സംവിധാനങ്ങൾ മലയാളിക്ക് സ്വന്തം നാട്ടിൽ പ്രാപ്തമാക്കുവാനുമുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് റോബോട്ടിക്ക് സർജറി തിയേറ്റർ കോംപ്ലക്സ് സംരംഭമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങിൽ ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ. ഫാ സിജോ പന്തപ്പള്ളിൽ, ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര, അസോ. ഡയറക്ടർ സണ്ണി കുരുവിള, ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി പ്രൊഫ. ഡോ. സുജിത് ഫിലിപ്പ്, അനസ്തേഷ്യ വിഭാഗം മേധാവി പ്രൊഫ. ഡോ. ആഷു സാറ മത്തായി, ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീമതി മിനി സാറ തോമസ്, റവ ഫാ തോമസ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ശസ്ത്രക്രിയകൾ അതീവ കൃത്യതയോടെയും സുരക്ഷിതമായും പൂർത്തിയാക്കാൻ കഴിയുന്ന റോബോട്ടിക്ക് സർജറി സംവിധാനം നേരത്തെ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും അതിനു മാത്രമായി ഒരു ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് നിലവിൽ വന്നത് ഇതോടെയാണ്. കുറഞ്ഞ രക്തനഷ്ടം, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയുടെ കുറവ്, വേഗത്തിലുള്ള സുഖം പ്രാപിക്കൽ എന്നിവ ഈ ശസ്ത്രക്രിയാ രീതിയുടെ പ്രത്യേകതകളാണ്.





