പത്തനംതിട്ട : ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ചരിത്രപ്രധാനമായ തീരുമാനത്തിൽ. ഇക്കൊല്ലത്തെ പെരുന്നാളിനോടനുബന്ധിച്ച് പതിവായി പള്ളി നേരിട്ട് നടത്തിവരുന്ന വെടിക്കെട്ട് ഒഴിവാക്കി, ആ തുക ഉപയോഗിച്ച് ഒരു സ്നേഹഭവനം നിർമ്മിക്കാനാണ് ഇടവക ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നത്.
സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഹൃദയസ്പർശിയായ ആഹ്വാനത്തോടുള്ള ആത്മാർത്ഥ പ്രതികരണമാണ് ഈ തീരുമാനം. ആഘോഷങ്ങളുടെ തിളക്കത്തേക്കാൾ മനുഷ്യജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന കരുണയുടെ വെളിച്ചമാണ് ദൈവഹിതമെന്ന ബാവായുടെ സന്ദേശം ഹൃദയത്തിൽ ഏറ്റെടുത്താണ് ചന്ദനപ്പള്ളി വലിയപള്ളി ഈ മഹത്തായ ദൗത്യത്തിലേക്ക് ചുവടുവെക്കുന്നത്.
തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഒരു വർഷത്തെ പെരുന്നാളുകളിലും ആഘോഷങ്ങളിലും നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് ഭവനരഹിതർക്കായി വീടുകൾ നിർമ്മിക്കണമെന്ന പരിശുദ്ധ ബാവായുടെ സ്നേഹചലഞ്ചിന് ആദ്യമായി കൈകോർക്കുന്ന ഇടവകകളിൽ ഒന്നായി ചന്ദനപ്പള്ളി വലിയപള്ളി മാറുന്നത്.
മലങ്കര സഭയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ചന്ദനപ്പള്ളി വലിയപള്ളി, മതഭേദമന്യേ അനേകലക്ഷം വിശ്വാസികൾ സംഗമിക്കുന്ന വിശ്വാസത്തിന്റെ മഹാസംഗമമാണ്. നൂറ്റാണ്ടുകളായി ഭക്തിയും പങ്കുവെക്കലും കാരുണ്യവും ഒരുമിച്ച് ജീവിക്കുന്ന ഈ തീർത്ഥാടനകേന്ദ്രം, ഇന്നും മനുഷ്യനന്മയുടെ പാതയിലാണ് മുന്നേറുന്നത്.
ഇക്കൊല്ലത്തെ പെരുന്നാളിന്റെ പ്രധാന കാർമികത്വം വഹിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവ മെയ് 8-ന് പള്ളിയിൽ എത്തിച്ചേരും. അന്നേദിവസം നടക്കുന്ന തീർത്ഥാടക സംഗമത്തിൽ സ്നേഹഭവന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ബാവാ തിരുമേനി നിർവഹിക്കും.
പെരുന്നാളിനോടനുബന്ധിച്ച് ഇടവക നിർമിച്ച രണ്ട് ഭവനങ്ങളുടെയും, ഇടവക പ്രവാസി കൂട്ടായ്മ നിർമിച്ച ഒരു ഭവനത്തിന്റെയും താക്കോൽദാനവും നടത്തും. കൂടാതെ യുവജന-യുവതി സമാജങ്ങളുടെ ജോർജ്ജിയൻ ഗ്രേഷ്യ സഹായ പദ്ധതി, ബാലസമാജത്തിന്റെ ആട് വിതരണ പദ്ധതി, ലോക പ്രവാസി കൂട്ടായ്മയുടെ മെഡിക്കൽ സഹായ കൈമാറ്റവും നടക്കുമെന്നു വികാരി ഫാ.സുനിൽ എബ്രഹാം,സഹ വികാരി ഫാ.ജോബിൻ യോഹന്നാൻ,ഇടവക ട്രസ്റ്റി ഷിജു തങ്കച്ചൻ ,സെക്രട്ടറി ടി എം വർഗ്ഗീസ് എന്നിവർ അറിയിച്ചു





