തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുളള വസ്തുക്കൾ നഷ്ടപ്പെട്ടു എന്നതും, സുരക്ഷാ വീഴ്ചകൾ സംഭവിച്ചതായും, ഭക്തരുടെ വഴിപാടുകൾ ശരിയായി കൈകാര്യം ചെയ്തില്ല എന്നതും സംബന്ധിച്ച മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും തെറ്റുമാണെന്ന് ക്ഷേത്ര ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഈ വാദങ്ങൾ ദുരുദ്ദേശ്യപരവും ക്ഷേത്രത്തിന്റെ പവിത്രമായ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഉദ്ദേശിച്ചുളളതാണെന്ന് കരുതേണ്ടതാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തുകൾ ഉയർന്ന നിലവാരത്തിലുളള സുരക്ഷയോടെയും ഭക്തിയോടെയും സംരക്ഷിക്കപ്പെടുന്നവയാണ്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷാ വിഭാഗം (പോലീസ്) തുടർച്ചയായി നിയന്ത്രിക്കുന്ന സിസിടിവി നിരീക്ഷണത്തിലാണ് ക്ഷേത്ര പരിസരം. ആവശ്യമെങ്കിൽ വിലപിടിപ്പുളള വസ്തുക്കളുടെ നീക്കം സുരക്ഷാ വിഭാഗത്തെ അറിയിച്ചതിനുശേഷവും അവരുടെ സാന്നിധ്യത്തിലും മാത്രമേ നടത്തുകയുളളൂ. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോഴും പുറത്തു കടക്കുമ്പോഴും ജീവനക്കാർ പരിശോധനയ്ക്ക് വിധേയരാകും.
ഇത്തരം അടിസ്ഥാനരഹിതമായ കിംവദന്തികളിൽ വഞ്ചിതരാകരുതെന്ന് ഭക്തരോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു. വിശ്വാസത്തിന്റെയും ഭക്തിയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായി ക്ഷേത്രം എപ്പോഴും നിലകൊളളുന്നു.
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ പവിത്രത അതീവ ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും സംരക്ഷിക്കപ്പെടുന്നതാണ്. മാധ്യമങ്ങളും പൊതുജനങ്ങളും ഇത്തരം തെറ്റായ കഥകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിശ്വസിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും ക്ഷേത്ര ഭരണ സമിതി അഭ്യർത്ഥിച്ചു.





