പത്തനംതിട്ട: കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ എക്‌സ്‌റേ മാറി നൽകി തെറ്റായ ചികിത്സ നൽകിയ സംഭവത്തിൽ നടപടി. കൃത്യവിലോപം കാണിച്ച താൽക്കാലിക റേഡിയോഗ്രാഫറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇടപെട്ട തിന്നെ തുടർന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ അടിയന്തര നടപടി.
കൈയ്ക്ക് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ 16 വയസുള്ള പെൺകുട്ടിയ്ക്കാണ് 86കാരിയുടെ എക്‌സ്‌റേ മാറ്റി നൽകിയത്. ഈ എക്‌സ്‌റേ പരിശോധിച്ചാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചികിത്സയും മരുന്നുകളും നിർദേശിച്ചത്. പിന്നീട് എക്‌സ്‌റേയിൽ സംശയം തോന്നിയ രോഗിയുടെ ബന്ധുക്കൾ വിവരം ചൂണ്ടിക്കാണിച്ചപ്പോഴാണ് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വ്യക്തമായത്.
സംഭവം വിവാദമായതോടെ മന്ത്രിയുടെ നിർദേശ പ്രകാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ റേഡിയോഗ്രാഫറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.





