കോഴഞ്ചേരി : ബലക്ഷയം സംഭവിച്ച പുതമണ്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനെ തുടര്‍ന്ന് നിര്‍മിച്ച സമാന്തര പാതയിലൂടെയുള്ള യാത്ര ദുരിതമെന്ന് പരാതി.ഇളകി കിടക്കുന്ന മെറ്റലും കുഴികളുമാണ് യാത്ര ദുരിതമാക്കുന്നത്. 100 മീറ്റർ മാത്രമാണ് ദൂരം എങ്കിലും അത് കടന്നുകിട്ടുക ഏറെ ആയസകരമാണ്. കയറ്റം കയറാന്‍ കഴിയാതെ ചെറിയ വാഹനങ്ങളുടെ ചക്രങ്ങള്‍ കറങ്ങുന്നത് പതിവ് കാഴ്ചയായി. പഴയ പാലത്തിലൂടെയുള്ള ഗതാഗതം തടയാന്‍ പൊതുമരാമത്ത് വകുപ്പ് വശങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചിരുന്നു. സമാന്തര പാതയിലെ ദുരിതം ഒഴിവാക്കാന്‍ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്ത് അതുവഴിയാണ് ചെറിയ വാഹനങ്ങള്‍ പോകാന്‍ ശ്രമിക്കുന്നത്.
2023 ജനുവരി 25-നാണ് റാന്നി-കോഴഞ്ചേരി റോഡിലെ പുതമണ്‍ പാലത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും കടന്നുപോകത്തക്ക വിധം പാലത്തിന്റെ വശങ്ങളില്‍ കൂടി സൗകര്യം ഒരുക്കിയിരുന്നു. മറ്റ് വാഹനങ്ങളെ കീക്കൊഴൂരില്‍ നിന്ന് പേരൂച്ചാല്‍ പാലം, ചെറുകോല്‍പ്പുഴ വഴി തിരിച്ചുവിട്ടിരുന്നു. പാലത്തിന്റെ ഒരു കരയില്‍ നിന്നും വാഹനം മറുകരയിലെത്താന്‍ 10 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട സ്ഥിതിയായിരുന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പുതമണ്ണില്‍ 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് സമാന്തര പാത നിര്‍മിച്ചത്. ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പഴയപാലത്തിന്റെ വശങ്ങളില്‍ കൂടി കടന്നുപോകുന്നതിന് കഴിയുമായിരുന്നു. മറ്റ് വാഹനങ്ങള്‍ പോകാതാതിരിക്കാന്‍ വശങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
സമാന്തര പാത നിറയെ ഇപ്പോൾ കുഴികളാണ്. ഉറപ്പിച്ച മെറ്റിലെല്ലാം ഇളകി ചിതറി കിടക്കുന്നു. പൂട്ടിയിട്ട പാടത്തില്‍ കൂടി പോകുന്ന സ്ഥിതിയാണ് സമാന്തര പാതയിലൂടെ കടന്നുപോകുമ്പോള്‍ അനുഭവപ്പെടുന്നത്. ഇത് അസഹനീയമായതോടെ പിക്കപ്പ് വാനുകളടക്കമുള്ള ചെറുവാഹനങ്ങള്‍ പഴയപാലത്തിലൂടെ പോകാന്‍ ശ്രമം നടത്തി. റോഡിന് കുറുകെ പൊതുമരാമത്ത് വകുപ്പ് കെട്ടിയിരുന്ന മതിലിന്റെ വശങ്ങളും അരികിലെ കോണ്‍ക്രീറ്റ് തൂണുകളും ഇടിച്ച് ചെറുവാഹനങ്ങള്‍ പഴയപാലത്തിലൂടെ ഇപ്പോള്‍ പോകുന്നു.
പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങല്‍ പോകുന്നത് അപകടകരമാണ്. അതിനാലാണ് അധികൃതര്‍ ഗതാഗതം നിരോധിച്ചത്. എന്നാല്‍ സമാന്തരപാതയിലൂടെ പോകുന്നത് ഏറെ ബുദ്ധിമുട്ടായതിനാല്‍ ചെറുവാഹനങ്ങളെല്ലാം ബലക്ഷയമുള്ള പാലത്തിലൂടെയാണ് പോകുന്നത്. ഇത് വന്‍ അപകടത്തിനിടയാക്കും. സമാന്തര പാത സഞ്ചാരയോഗ്യമാക്കിയാല്‍ ഇതിന് ശാശ്വത പരിഹാരമാവുകയും ചെയ്യും.