റാന്നി: ശബരിമല തിരുവാഭരണ പാതയിലെ പെരുച്ചാൽ–ആയിക്കൽ ഭാഗം നവീകരിക്കുന്നതിന് 1.92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും സ്വാഗതം ചെയ്യുന്നതായി തിരുവാഭരണ പാത സംരക്ഷണ സമിതി. തിരുവാഭരണം പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ചരിത്രപരവും ആചാരപരവുമായ പുണ്യപാത മാത്രമല്ല, തലമുറകളുടെ വിശ്വാസവും പൈതൃകവും സംരക്ഷിക്കുന്ന ഒരു അമൂല്യ പൈതൃകവഴി കൂടിയാണ്.
വർഷങ്ങളായി പാതയുടെ പല ഭാഗങ്ങളും തകർച്ചയും കയ്യേറ്റവും കാടുമൂടലും ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ നേരിടുകയാണ്. വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനങ്ങളും പാതയുടെ സംരക്ഷണത്തിന് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭാഗത്തിന്റെ നവീകരണം മാത്രമല്ല, തിരുവാഭരണ പാതയുടെ സമഗ്ര സംരക്ഷണവും പുനരുദ്ധാരണവും അനിവാര്യമാണ്.
പെരുച്ചാൽ–ആയിക്കൽ ഭാഗത്തിന് അനുവദിച്ച തുക ഉപയോഗിച്ച് നിലവാരമുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ പ്രവൃത്തികൾ നടത്തുന്നതിനൊപ്പം, പാതയുടെ പൈതൃകവും ആചാരപരമായ പ്രാധാന്യവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളും ഉണ്ടാകണമെന്ന് സമിതി അഭ്യർത്ഥിച്ചു.സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഈ നടപടിക്ക് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പാതയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങളും നിർദ്ദേശങ്ങളും ബന്ധപ്പെട്ട അധികൃതർക്ക് നൽകാനും സമിതി തയ്യാറാണ്. ഒരു കോടി രൂപയുടെ പദ്ധതിയേക്കാൾ വിലമതിക്കാനാവാത്തതാണ് നൂറ്റാണ്ടുകളുടെ വിശ്വാസം കടന്നുപോകുന്ന ഈ പാത.അതിനാൽ വികസനത്തോടൊപ്പം പൈതൃക സംരക്ഷണവും ഉറപ്പാക്കണം.





