കോന്നി : സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ മർദ്ദിച്ച് അവശയാക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിലായി. ഏറ്റുമാനൂർ സ്വദേശി സനോജ് (എബിൻ മോഹൻ -37) ആണ് കോന്നി പോലീസിൻ്റെ പിടിയിലായത്.
ഞായർ രാത്രി 8.30 ന് ആണ് സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ പ്രതി അതിക്രമത്തിന് മുതിർന്നത്. സ്ത്രീയെ കടന്ന് പിടിക്കുകയും എതിർത്തപ്പോൾ ക്രൂരമായി ഉപദ്രവിക്കുകയും ദേഹത്ത് മുറിവേൽപ്പിക്കുകയും വായ കൈ കൊണ്ട് പൊത്തിപ്പിടിച്ചും കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഇയാളുടെ അതിക്രമത്തിൽ സ്ത്രീയുടെ വായ്ക്കുള്ളിൽ മുറിവ് ഉണ്ടാവുകയും അണപ്പല്ല് ഇളകി പോവുകയും ചെയ്തു.
സാരമായി പരിക്കേറ്റ വീട്ടമ്മ കോന്നി താലൂക്കാശുപത്രിയിൽ ചികിത്സതേടി. ആശുപത്രി അധികൃതർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കോന്നി പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
ശാസ്ത്രീയ അന്വേഷണ സംഘം, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവെടുത്തു. കോന്നിയിലെ ഭാര്യ വീട്ടിൽ നാല് മാസമായി പ്രതി താമസിച്ച് വരികയായിരുന്നു. ഒളിവിൽ പോയ പ്രതിയെ ഏറ്റുമാനൂരിന് സമീപം കാണാക്കാരിയിൽ നിന്നും ആണ് പിടികൂടിയത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
കോന്നിയിലെ കാർഷൊറൂമിൽ സ്പ്രേ പെയിൻ്ററായി ജോലി ചെയ്ത് വന്നിരുന്ന പ്രതി എന്നും മദ്യപിച്ചാണ് വീട്ടിലെത്തിയിരുന്നത്. ഇയാൾ മദ്യത്തിനും മയക്ക് മരുന്നിനും അടിമയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇൻസ്പക്ടർ പി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ സി പി ഓ മാരായ അൽസാം, അനീഷ്, ജോൺസൺ അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.