തിരുവനന്തപുരം : കലോത്സവ സ്വർണ്ണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലേക്കാണ് മന്ത്രി അദ്ദേഹത്തെ ക്ഷണിച്ചത്. കലോത്സവ വേദിയിലേക്ക് ഇദ്ദേഹത്തെ ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് രൂപകൽപന ചെയ്യാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപതിനേഴ് പവന്റെ സ്വർണ്ണക്കപ്പ് രൂപകൽപന ചെയ്തത്. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി.10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കലാകിരീടമായ സ്വർണക്കപ്പ് തലസ്ഥാനത്തേക്ക് വീണ്ടും എത്തിയത്. സ്വർണക്കപ്പ് സ്വന്തമാക്കാനുള്ള മത്സരം ഇന്നു മുതൽ ആരംഭിക്കുകയാണ്.