പത്തനംതിട്ട : പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ ജീവപര്യന്തം കഠിനതടവിന് പുറമെ 8 വർഷം കഠിനതടവിനും ശിക്ഷിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണൻ. കടമ്മനിട്ട നാരങ്ങാനം കല്ലേലിമുക്ക് തെക്കും പറമ്പിൽ വീട്ടിൽ സജിൻ(31) ആണ് ശിക്ഷിക്കപ്പെട്ടത്. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് കുറിയിച്ചിട്ട കോളനിയിൽ ശശിയുടെ മകൾ ശാരിക (17) ആണ് ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
കൊലപാതകത്തിനു ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചപ്പോൾ, 326( ബി ) പ്രകാരം 7 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കൂടാതെ ബാലനീതി നിയമത്തിലെ വകുപ്പ് 75 അനുസരിച്ച് ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ 3 വർഷവും 3 മാസവും അധികതടവുശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്.
പരസ്പരം ഇഷ്ടത്തിലായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയും. പെട്ടെന്നുണ്ടായ ഏതോ വിരോധത്തിൽ കൊല്ലണമെന്ന് ഉദ്ദേശിച്ച് 2017 ജൂലൈ 14 ന് വൈകിട്ട് 6.30 ന് പെൺകുട്ടിയുടെ വല്യച്ഛന്റെ വീടിനുമുറ്റത്ത് വച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. പെൺകുട്ടിയെ തടഞ്ഞുനിർത്തി യുവാവ് കയ്യിൽ കുപ്പിയിൽ കരുതിയ പെട്രോൾ തലയിൽ ഒഴിക്കുകയും, തുടർന്ന് വീടിന്റെ മുന്നിൽ വാതിലിൽ കത്തിച്ചുവച്ച മെഴുകുതിരി തലയിലേക്ക് എടുത്തിട്ട് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഗുരുതരമായ പൊള്ളലേറ്റ കുട്ടിയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയെങ്കിലും 22 ന് മരണപ്പെട്ടു.
അന്നത്തെ ആറന്മുള എസ് ഐ കെ അജിത് കുമാറാണ് വധശ്രമത്തിന് പിറ്റേന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ആക്രമണത്തിനിടെ പെട്രോൾ ദേഹത്തുവീണു യുവാവിനും നെഞ്ചത്തും പുറത്തും പൊള്ളൽ ഏറ്റിരുന്നു.
അന്ന് കോഴഞ്ചേരി സിഐ ആയിരുന്നതും ഇപ്പോൾ നർകോട്ടിക് സെൽ ഡി വൈ എസ് പി യുമായ ബി അനിൽ കേസിന്റെ വകുപ്പ് കൊലപാതകമാക്കി മാറ്റി അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്തു.
തുടർന്ന് അന്വേഷണം പൂർത്തിയാക്കി ആദ്യ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പിന്നീട് ആറന്മുള പോലീസ് ഇൻസ്പെക്ടർ ആയിരുന്ന സി കെ മനോജ് തുടരന്വേഷണം നടത്തി അനുപൂരകകുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഹരിശങ്കർ പ്രസാദ് കോടതിയിൽ ഹാജരായി.