ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ നാൽപ്പാലം ബുധനാഴ്ച വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും. കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും ചുറ്റുമുള്ള കരകളെ ബന്ധിപ്പിക്കുന്ന പഴയ മുപ്പാലം ഇന്ന് നാല് ദിക്കിലേക്കും തുറക്കുന്ന നാൽപ്പാലമാണ്. ആലപ്പുഴ ജില്ലയുടെ വികസനരംഗത്തെ നാഴികക്കല്ലായി മാറുന്ന പുനർനിർമ്മിച്ച മുപ്പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒക്ടോബർ 15 ന് വൈകിട്ട് ആറ് മണിക്ക് നിർവഹിക്കും.
ചടങ്ങിൽ പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനാകും. കെ.സി. വേണുഗോപാൽ എം പി മുഖ്യാഥിതിയാവും. എച്ച് സലാം എം എൽ എ സ്വാഗതം ആശംസിക്കും.ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച മുപ്പാലം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതോടെയാണ് പുതുക്കിപ്പണിതത്. 23 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള മൂന്നു പാലങ്ങളും 26 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള നാലാം പാലവും ഉൾപ്പെടുന്നതാണ് പുതിയ നാൽപ്പാലം.
17.82 കോടി രൂപയാണ് നിർമ്മാണച്ചെലവ്. നടപ്പാതയിൽ ടൈൽ പാകൽ, പെയിന്റിങ്, വൈദ്യുതീകരണം തുടങ്ങിയ അവസാനഘട്ട പണികളും പൂർത്തീകരിച്ചിട്ടുണ്ട്. ആലപ്പുഴ നഗരത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള മുപ്പാലമാണ് നവകേരളത്തിൽ നാൽപ്പാലമായി പുതുക്കിപ്പണിത് ഉദ്ഘാടനത്തിനൊരുങ്ങിയത്.
കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും കുറുകെ നിർമ്മിച്ച പാലങ്ങൾ മുപ്പാലമെന്നാണ് അറിയപ്പെട്ടിരുന്നത്. പാലത്തിന്റെ കിഴക്ക് വശത്ത് തെക്ക് വടക്കായി എസ് പി ഓഫീസിന്റെ മുന്നിൽ നിന്നും സീ വ്യൂ വാർഡിനെ ബന്ധിപ്പിക്കുന്ന പുതിയ പാലം കൂടി ചേർന്നപ്പോഴാണ് മുപ്പാലം നാൽപ്പാലമായി മാറിയത്.






