ന്യൂഡൽഹി : റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം.ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യയുടെ സ്ഥിരമായ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.
ഊർജ്ജ വിലയിലെ സ്ഥിരതയും സുഗമമായ ലഭ്യതയുമാണ് ഇന്ത്യയുടെ ഊർജ്ജ നയത്തിന്റെ ക്ഷ്യങ്ങൾ. ഇത് വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് വൈവിധ്യവൽക്കരിക്കും.യുഎസ് ഭരണകൂടം ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായുള്ള ചർച്ചകൾ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.