പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവിന് പിന്നാലെ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി എസ് ഐ ടി. സ്വർണാപഹരണത്തിലെ കള്ളപ്പണ ഇടപാടിനുള്ള സാധ്യത കണക്കിലെടുത്ത് ഇഡിയും അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി വിജിലൻസ് കോടതിയിൽ കേസിൻ്റെ എഫ് ഐ ആർ ആവശ്യപ്പെടാൻ ഇഡി തീരുമാനിച്ചു
2019 ലെ ദേവസ്വം ബോർഡ് അംഗങ്ങൾ അറിഞ്ഞാണ് കട്ടിളപ്പാളികൾ ഇളക്കിയതെന്ന എൻ വാസുവിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ പരാമർശം കണക്കിലെടുത്ത് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ ഇന്നോ നാളെയോ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.സ്വർണപ്പാളി അപഹരണ കേസിൽ എട്ടാം പ്രതിയാണ് പത്മകുമാർ. അറസ്റ്റ് ഉണ്ടായാൽ സി പി എമ്മിന് കനത്ത തിരിച്ചടിയാകും.
2019 ൽ എൻ. വാസു ദേവസ്വം കമ്മിഷണറും പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്നു കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മറ്റൊരു പ്രതി മുരാരി ബാബുവിൻ്റെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീ നൽകിയ മുൻ കൂർ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി ഇന്ന് പരിഗണിക്കും. സ്വർണാപഹരണ കേസ് ഹൈക്കോടതി ഇനി ഡിസംബർ 3 ന് പരിഗണിക്കും






