അമ്പലപ്പുഴ: പള്ളിപ്പാനയുടെ മൂന്നാം ദിനം ഇടുപണ ബലി ചടങ്ങ് നടന്നു. പള്ളിപ്പന്തലിനു മുൻവശം പകുതിക്ക് തെക്കുഭാഗത്തായി അഞ്ചടി നീളത്തിലും മൂന്നടി വീതിയിലും ഒന്നേകാൽ അടി താഴ്ചയിലും ഒരു കുഴി നിർമ്മിച്ച് ആരോഗ്യ ദൃഢഗാത്രനായ വാണാൾ കോഴിയെ ഇടുപണ സങ്കല്പത്തിൽ കുഴിയിൽ നിക്ഷേപിച്ച് കുഴി തേക്കിൻ പലകവച്ച് അടച്ച് അതിനു മുകളിൽ ഭീഷ്മ ശരശയനം നടത്തുന്ന ചടങ്ങാണിത്.
പള്ളിപ്പാന ചടങ്ങുകളുടെ സമാപന ദിവസം കോഴി ജീവനോടെ ഉണ്ടാകും എന്നതാണ് വിശ്വാസം. കോഴിയെ കുഴിയിൽ ഇറക്കിയതും ഭീഷ്മരൂപ പ്രതിഷ്ഠയും ഭക്തർക്ക് വേറിട്ട കാഴ്ചയായി. കോഴിയെ ഇറക്കിയ ശേഷം കുഴിക്ക് മുകളിൽ വച്ച പലക യിൽ ചടങ്ങിൻ്റെ മുഖ്യ കർമ്മി ചെമ്പകശ്ശേരി കൂത്താടി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ ഭീഷ്മരൂപം നിർമ്മിച്ചു.
സപ്ത നദികളിൽ നിന്നും ശേഖരിച്ച ജലവും മണ്ണും ചെളിയും ചിതൽപ്പുറ്റും ചേർത്ത് കുഴച്ചാണ് ഭീഷ്മരൂപം നിർമ്മിച്ചത്. തുടർന്ന് വാഴപ്പോളയിൽ ഭീഷമർക്ക് ശരശയ്യ ഒരുക്കി. ചെമ്പകശ്ശേരി തച്ചൻ വെട്ടിയതിനകം വാസുദേവൻ ആശാരിയും സംഘവും ചേർന്ന് തടിയിൽ ഭീഷ്മരുടെ ആയുധങ്ങളും ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ രൂപങ്ങളും പ്രതിമകളും നിർമ്മിച്ച് ഭീഷ്മരൂപത്തിനു ചുറ്റും പ്രതിഷ്ടിച്ചു.
ഭീഷ്മ രൂപത്തിന് നാലുവശവും കുലവാഴകൾ നാട്ടി പോളപ്പ തങ്ങൾ നിരത്തി അറുപത്തിനാല് കളങ്ങൾ നിർമ്മിച്ച് ആരതി ഉഴിഞ്ഞു. ആകാശ ഗംഗയിലെ ജലം ഭീഷ്മർക്ക് നൽകുന്നു എന്ന സങ്കല്പത്തിൽ ഭീഷ്മ രൂപത്തിന് മുകളിലായി ജലം നിറച്ച കലശക്കുടം പള്ളിപ്പന്തലിൽ കെട്ടിത്തൂക്കി. കുടത്തിൻ്റെ വായ് ഭാഗം മൂടിക്കെട്ടിയ ശേഷം ചെറിയ സുഷിരത്തിലൂടെ നൂൽ ബന്ധിച്ച് ഭീഷ്മ രൂപത്തിൻ്റെ വായ് ഭാഗത്തേക്ക് ചേർത്തു.
ഭീഷ്മരൂപത്തിന് ചൈതന്യം പകരുന്ന സങ്കല്പത്തിൽ മേൽശാന്തി യദുകൃഷ്ണൻ നമ്പൂതിരി മന്ത്രങ്ങൾ ഉരുവിട്ട് പൂജകൾ നടത്തി. തുടർന്ന് ഇഞ്ച വേര്, പന വേര്, മുള പേര്, നാരകത്തിൻ്റെ വേര് എന്നിവയും നെയ്യ്, വെളിച്ചെണ്ണ, നല്ലെണ്ണ എന്നിവ ചേർത്ത് തയ്യാറാക്കിയ മൂന്നെണ്ണയും കൂട്ടി കൂത്താടികൾ ഭീഷ്മരൂപത്തിന് സമീപം ഹോമം നടത്തി.
തുടർന്ന് ഭീഷ്മരൂപത്തിന് സമീപം പറകൊട്ടി ഭാരതം കഥ പാടി ഓത്ത് നടത്തി. ഓത്ത് പൂർത്തിയായ ശേഷം ദേവ ചൈതന്യം ആവാഹിച്ച കോയ്മ വടി പള്ളിപ്പന്തലിൽ നിന്നും തിരിച്ചെഴുന്നള്ളിച്ച് ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിലുള്ള മുറിയിൽ സൂക്ഷിച്ച ശേഷം കുടിലുകളിൽ മുറോത്ത് ആരംഭിച്ചു. കോഴിയെ കുഴിച്ചിടുന്നതും ഭീഷ്മ ശരശയനവും ദർശിക്കുന്നതിന് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.






