ആലപ്പുഴ : സംസ്ഥാനത്ത് വേനൽക്കാലം ആരംഭിച്ച സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയാനായി ലേബർ കമ്മീഷണർ തൊഴിൽ സമയം പുനഃക്രമീകരിച്ചു. മെയ് 20 വരെയാണ് പുതിയ ക്രമീകരണം നിലവിലുണ്ടാകുക.
പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ എട്ട് മണിക്കൂർ ജോലി സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയുള്ള സമയത്തിനുള്ളിൽ ക്രമീകരിക്കണം. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന രീതിയിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന രീതിയിലുമാണ് പുന ക്രമീകരിക്കേണ്ടത്.
സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർമ്മാണ മേഖലകളിലും റോഡ് നിർമ്മാണ മേഖലകളിലും കർശന പരിശോധന ഉറപ്പാക്കാൻ ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പരിശോധനാ വിവരങ്ങൾ പ്രതിദിനം ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.






