ആലപ്പുഴ : ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളി .ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം മാത്രമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിയുടെ അടുത്ത് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ല .മന്ത്രിയുടെ കയ്യിലെ മുറിവ് നേരത്തെ ഉള്ളതാണ്.സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ കഴുത്തും കൈയും കെ.എസ്.യു പ്രവർത്തകർ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ഇതിനെതിരെ കേസെടുക്കണം.റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിനു യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ട്.സർക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.






