പത്തനംതിട്ട: സംസ്ഥാന സർക്കാർ ആർദ്രം മിഷനിലൂടെ ആവിഷ്കരിച്ച ഓരോ പദ്ധതിയും നടപ്പാക്കാനായതിൽ ചാരിതാർത്ഥ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട കണ്ണംപുത്തൂർ ഗ്രൗണ്ടിൽ നടക്കുന്ന ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റ് 2026 പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആരോഗ്യ സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നാല് ജില്ലകളിൽ പൂർത്തിയാക്കിയ 438 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നതായും മന്ത്രി അറിയിച്ചു. ‘കേരളത്തിലെ മാറുന്ന ജീവിതശൈലികളും അതിലൂടെ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിബിൻ ഗോപാൽ മോഡറേറ്ററായി.
തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. റീത്ത ഐസക്, ആർദ്രം മിഷൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. മാത്യൂസ് നമ്പേലി,ചെങ്ങന്നൂർ ഡോ. കെ. എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മെഡിക്കൽ ഡയറക്ടറും കൺസൾട്ടന്റ് ഓങ്കോളജിസ്റ്റുമായ ഡോ. സാറാ ജെ. ഈശോ എന്നിവർ പാനലിസ്റ്റ് ചർച്ചയിൽ പങ്കെടുത്തു.
തുടർന്ന് സാംക്രമിക രോഗങ്ങൾ കേരളം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ കോഴിക്കോട് പ്രവർത്തിക്കുന്ന കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പാ റിസർച്ച് ആൻഡ് റെസിലിയൻസിലെ കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് നോഡൽ ഓഫീസർ ഡോ. ടി എസ് അനീഷ് മോഡറേറ്ററായി. കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സ്റ്റേറ്റ് പ്രോജക്ട് മേധാവി. എ നവീൻ, നിർണയ ഹബ് ആൻസ് സ്പോക്ക് ലാബ് നെറ്റ്‌വർക്കിലെ ഡോ. ആർ നിഖിലേഷ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു






